1അപ്പോൾ പത്തു കൊമ്പുകളും ഏഴു തലകളും കൊമ്പുകളിൽ പത്തു കിരീടങ്ങളും തലയിൽ ദൈവത്തെ നിന്ദിക്കുന്ന പേരുകളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നതു ഞാൻ കണ്ടു.
2ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപോലെയും അതിന്റെ കാലുകൾ കരടിയുടെ കാലുകൾ പോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിനു സർപ്പം തന്റെ ശക്തിയും ഇരിപ്പിടവും വലിയ അധികാരവും കൊടുത്തു.
3മൃഗത്തിന്റെ തലകളിൽ ഒന്നിൽ മാരകമായ ഒരു മുറിവുള്ളതായി കാണപ്പെട്ടു; എന്നാൽ മാരകമായ ആ മുറിവു സൗഖ്യമായി; സർവ്വഭൂമിയും മൃഗത്തെ കണ്ട് അതിശയിച്ചു.
4മൃഗത്തിന്നു തന്റെ അധികാരം കൊടുത്ത മഹാസർപ്പത്തെ അവർ ആരാധിച്ചു: മൃഗത്തെപ്പോലെ ആരുള്ളു? അതിനു എതിരെ പൊരുതുവാൻ ആർക്കു കഴിയും? എന്നു പറഞ്ഞുകൊണ്ട് അവർ മൃഗത്തേയും ആരാധിച്ചു.
5അഹങ്കാരവും ദൈവനിന്ദയും പറയുന്നതിനുള്ള ഒരു വായ് അതിനു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അതിനു അധികാരം ഉണ്ടായി.
6ദൈവത്തേയും അവന്റെ നാമത്തേയും അവന്റെ കൂടാരത്തേയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും നിന്ദിപ്പാൻ വായ്തുറന്നു.
7വിശുദ്ധന്മാരോടു യുദ്ധം ചെയ്യുവാനും അവരെ ജയിക്കുവാനും അതിനു സാധിക്കുമായിരുന്നു. സകല വംശത്തിന്മേലും ഭാഷമേലും ജാതിമേലും കർത്രത്വം നടത്തുവാൻ അവനു അധികാരം ഉണ്ടായിരുന്നു.
8ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതായ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടില്ലാത്തവരായ ഭൂവാസികൾ എല്ലാവരും അതിനെ ആരാധിക്കും.
9കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
10അടിമത്വത്തിലേക്കു നയിക്കുന്നവർ അടിമത്വത്തിലായിപ്പോകും; ആരെങ്കിലും വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ കൊല്ലപ്പെടേണ്ടിവരും; വിശുദ്ധന്മാരുടെ സഹനവും വിശ്വാസവും ഇവിടെ ആവശ്യം.
11പിന്നെ മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറി വരുന്നതു ഞാൻ കണ്ടു; അതിനു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അത് മഹാസർപ്പം എന്നപോലെ സംസാരിച്ചു.
12അതിനു മുമ്പുണ്ടായിരുന്ന ഒന്നാമത്തെ മൃഗത്തിന്റെ അധികാരം എല്ലാം അത് ഏറ്റെടുക്കുകയും ഭൂമിയെയും അതിൽ വസിക്കുന്നവരെയും മാരകമായ മുറിവു സൗഖ്യമായ ഒന്നാം മൃഗത്തെ ആരാധിപ്പാൻ ഇടയാക്കുകയും ചെയ്യൂന്നു.
13അതു ജനങ്ങളുടെ മുമ്പിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുന്നതു പോലെയുള്ള അത്ഭൂതങ്ങൾ പ്രവർത്തിക്കയും
14മൃഗത്തിന്റെ ദ്രഷ്ടിയിൽ ചെയ്യുവാൻ തനിക്കു ലഭിച്ച അനുവാദം കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ വഞ്ചിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ ജീവിക്കുന്നവരോടു പറയുകയും ചെയ്യുന്നു.
15മൃഗത്തിന്റെ പ്രതിമക്ക് ജീവൻ നൽകുവാനും, പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവരെ എല്ലാം കൊല്ലേണ്ടതിനും അതിനു അധികാരം ഉണ്ടായിരുന്നു.
16അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളുംസ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിപ്പാനും;
17മുദ്രയോ, മൃഗത്തിന്റെ പേരോ, പേരിന്റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്ക്കുവാനോ അനുവദിക്കാതിരുക്കുകയും ചെയ്യുന്നു.
18ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രെ. അവന്റെ സംഖ്യ 666.
<< Revelation 13 >>