Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  John 18 >> 

1ഇതു പറഞ്ഞിട്ടു യേശു തന്റെ ശിഷ്യന്മാരുമായി കിദ്രോൻ താഴ്വരയുടെ അക്കരയ്ക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും അവന്റെ ശിഷ്യന്മാരും കടന്നു.

2യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ പോയിരുന്നതുകൊണ്ടു അവനെ ഒറ്റികൊടുക്കാനുള്ളവനായ യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.

3അങ്ങനെ യൂദാ പടയാളികളെയും മുഖ്യപുരോഹിതന്മാരിൽനിന്നും പരീശന്മാരിൽനിന്നും വന്ന ചേവകരെയും കൂട്ടികൊണ്ടു വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.

4തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.

5“നസറായനായ യേശുവിനെ” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോടു: “ഞാൻ ആകുന്നു” എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.

6“ഞാൻ ആകുന്നു” എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.

7നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ വീണ്ടും: “നസറായനായ യേശുവിനെ” എന്നു പറഞ്ഞു.

8“അവൻ ഞാൻ ആകുന്നു” എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.

9‘നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല’ എന്നു അവൻ പറഞ്ഞ വാക്കു നിവൃത്തിയാകുവാൻ വേണ്ടിയായിരുന്നു ഇത്.

10അപ്പോൾ ശിമോൻ പത്രൊസ് തനിക്കുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ.

11യേശു പത്രൊസിനോടു: വാൾ തിരികെ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ എന്ന് ചോദിച്ചു.

12പടയാളികളും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി

13അവർ അവനെ ആദ്യം ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.

14കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നല്ലത് എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.

15ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു.

16എന്നാൽ പത്രൊസ് വാതില്ക്കൽ പുറത്തുതന്നെ നില്ക്കുകയായിരുന്നു. അതുകൊണ്ട് മഹാപുരോഹിതന് പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.

17അപ്പോൾ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.

18അന്ന് തണുപ്പായിരുന്നതിനാൽ ദാസന്മാരും ചേവകരും കനൽ കൂട്ടി അവിടെ നിന്നു തീ കായുകയായിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.

19മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.

20അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളികളിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുകൊണ്ടിരുന്നു; ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.

21നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു ഈ ജനങ്ങൾ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.

22അവൻ ഇങ്ങനെ പറഞ്ഞപ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു തന്റെ കൈകൊണ്ട് യേശുവിനെ അടിച്ചു.

23യേശു അവനോടു: ഞാൻ മോശമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ല ഞാൻ ശരിയായി സംസാരിച്ചു എങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.

24അപ്പോൾ ഹന്നാവു അവനെ ബന്ധിച്ച് മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.

25ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ തള്ളിപറഞ്ഞു.

26മഹാപുരോഹിതന്റെ ദാസന്മാരിൽഒരുവനും പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനുമായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.

27പത്രൊസ് പിന്നെയും തള്ളിപ്പറഞ്ഞു; ഉടനെ കോഴി കൂകി.

28പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; അവർക്ക് അശുദ്ധരാകാതെ പെസഹ ഭക്ഷിക്കേണ്ടതിനാൽ അവർ ആസ്ഥാനത്തിൽ കടന്നില്ല.

29പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.

30ഇവൻ തിന്മപ്രവൃത്തിക്കുന്നവൻ അല്ലായിരുന്നെങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു.

31പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന്നു യെഹൂദന്മാർ അവനോടു: ന്യായപ്രമാണപ്രകാരം ആരെയും മരണശിക്ഷെക്കു ഏൽപ്പിക്കുവാനുള്ള അധികാരം ഞങ്ങൾക്കില്ല എന്നു പറഞ്ഞു.

32അവർ ഇതു പറഞ്ഞതിനാൽ യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞ വാക്കിന്നു നിവൃത്തിവന്നു.

33പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.

34അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.

35പീലാത്തൊസ് അതിനു ഉത്തരമായി: ഞാൻ യെഹൂദനല്ലല്ലോ? നിന്റെ ജനവും മുഖ്യപുരോഹിതന്മാരുമാണ് നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നത്; നീ എന്തു ചെയ്തു എന്നു ചോദിച്ചു.

36അതിനു യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

37പീലാത്തൊസ് അവനോടു: അപ്പോൾ നീ രാജാവു തന്നേയാണോ? എന്നു ചോദിച്ചതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യത്തിനുള്ളവർ എല്ലാം എന്റെ സ്വരം കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

38പീലാത്തൊസ് അവനോടു ചോദിച്ചു: എന്താണു സത്യം? ഇതു പറഞ്ഞിട്ട് അവൻ വീണ്ടും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.

39എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; അതിനാൽ യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരട്ടെയോ? എന്നു ചോദിച്ചതിന്നു അവർ പിന്നെയും:

40ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ ഒരു കവർച്ചക്കാരൻ ആയിരുന്നു.


  Share Facebook  |  Share Twitter

 <<  John 18 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran