Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Corinthians 7 >> 

1പ്രിയപ്പെട്ടവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ട് നമ്മെ അശുദ്ധമാക്കുന്ന ജഡത്തിലേയും ആത്മാവിലേയും സകല അശുദ്ധിയും നീക്കി നമ്മെത്തന്നെ നിർമ്മലമാക്കി ദൈവഭയത്തിൽ വിശുദ്ധിയെ പിന്തുടരുക.

2ഞങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ ഇടം തരുവിൻ; ഞങ്ങൾ ആരോടെങ്കിലും അന്യായം ചെയ്കയോ, ആരെ എങ്കിലും അപായപ്പെടുത്തുകയോ, ആരോടും ഒന്നും വഞ്ചിച്ചെടുക്കയോ ചെയ്തിട്ടില്ല.

3കുറ്റം വിധിപ്പാനല്ല ഞാൻ ഇത് പറയുന്നത്; ഒരുമിച്ച് മരിപ്പാനും ഒരുമിച്ച് ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

4നിങ്ങളിൽ എനിക്കുള്ള ദൃഢവിശ്വാസം മഹത്തരം; നിങ്ങളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഞാൻ ആശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ സകല കഷ്ടതയിൽപോലും സന്തോഷം എന്നിൽ കവിഞ്ഞിരിക്കുന്നു.

5ഞങ്ങൾ മക്കെദോന്യയിൽ എത്തിയപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒട്ടും വിശ്രമമില്ലായിരുന്നു, പകരം എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്ത് പോരാട്ടങ്ങൾ, അകത്ത് ഭയാശങ്കകൾ.

6എങ്കിലും നിരാശിതരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.

7അവന്റെ വരവിനാൽ മാത്രമല്ല, അവന് നിങ്ങളിൽനിന്നും ലഭിച്ച ആശ്വാസത്തിനാലുംകൂടെ; നിങ്ങളുടെ വാത്സല്യം, നിങ്ങളുടെ വ്യസനം, എനിക്കായുള്ള നിങ്ങളുടെ ആഴമായ ഉത്കണ്‌ഠ, എന്നിവ ഞങ്ങളോട് അറിയിക്കുകയും ചെയ്തതുകൊണ്ട് ഞാൻ അധികമായി സന്തോഷിച്ചു.

8ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ അല്പ നേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്ന് കാണുന്നതുകൊണ്ട് മുമ്പേ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു;

9നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിനായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്ക് ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്.

10ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.

11ദൈവത്തിനൊത്തവണ്ണം നിങ്ങൾ ദുഃഖിച്ചു എന്നുള്ള ഇതേ കാര്യം നിങ്ങളിൽ എത്ര സൂക്ഷ്മത, അതേ എത്ര ശുദ്ധീകരണം, എത്ര ധാർമീക രോഷം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവ്, എത്ര പ്രതികാരം നിങ്ങളിൽ ഉളവാക്കി! ഈ കാര്യത്തിലെല്ലാം തന്നെ നിങ്ങൾ നിങ്ങൾക്കുത്തന്നെ അംഗീകാരം പ്രാപിച്ചിരിക്കുന്നു.

12ഞാൻ നിങ്ങൾക്ക് എഴുതിയത് അന്യായം ചെയ്തവൻനിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന് മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന് തന്നെ.

13അതുകൊണ്ട് ഞങ്ങൾ ധൈര്യപ്പെട്ടിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന് നിങ്ങളെല്ലാവരാലും തണുപ്പ് വന്നതുകൊണ്ട് അവനുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.

14അവനോട് നിങ്ങളെക്കുറിച്ച് വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ച് പോയിട്ടില്ല; ഞങ്ങൾ നിങ്ങളോട് സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോട് ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു.

15അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ വാത്സല്ല്യം അത്യന്തം വർദ്ധിക്കുന്നു.

16നിങ്ങളെ സംബന്ധിച്ച് എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാൻ ഇടയുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.


  Share Facebook  |  Share Twitter

 <<  2 Corinthians 7 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran