Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Hebrews 2 >> 

1അതുകൊണ്ട്, തീർച്ചയായും നാം തെറ്റിപ്പോകാതിരിക്കേണ്ടതിന്നു കേട്ട വചനം വളരെയധികം ശ്രദ്ധയോടെ കരുതിക്കൊള്ളേണ്ടതാകുന്നു.

2ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കയും ചെയ്തു എങ്കിൽ,

3ഇത്ര വലിയ രക്ഷ നാം അവഗണിച്ചാൽ എങ്ങനെ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുമാറും? രക്ഷ എന്നതോ ആദ്യം കർത്താവു അരുളിച്ചെയ്തതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതും,

4ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും, മാത്രമല്ല തന്റെ ഹിതപ്രകാരം പരിശുദ്ധാത്മാവിന്റെ വിവിധ ദാനങ്ങൾ കൊണ്ടും സാക്ഷ്യപ്പെടുത്തിയതുമാണ്.

5നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ അവൻ ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്.

6പകരം, ദാവീദ് ഒരിക്കൽ സാക്ഷ്യപ്പെടുത്തിയതു പോലെ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സംരക്ഷിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

7നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,

8സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു”. സകലവും അവന്നു അധീനമാക്കിയതിനാൽ ഒന്നിനെയും അധീനമാക്കാതെ വിട്ടിട്ടില്ല എന്ന് സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവന്നു അധീനമായതായി കാണുന്നില്ല.

9എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരെക്കാൾ അല്പം താഴ്ച വന്നവനായ യേശു കഷ്ടാനുഭവങ്ങളും മരണവും അനുഭവിച്ചതുകൊണ്ട് മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം അവനെ കാണുന്നു.

10അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കുവാൻ അവരുടെ രക്ഷക്ക് കാരണമായ യേശുവിനെ കഷ്ടാനുഭവങ്ങളാൽ സമ്പൂർണനാക്കുന്നത്, സകലത്തേയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം ഉചിതമായിരുന്നു.

11വിശുദ്ധീകരിക്കുന്ന യേശുവിനേയും വിശുദ്ധീകരിക്കപ്പെടുന്ന ഏവരുടേയും പിതാവ് ദൈവം തന്നെ. അതു ഹേതുവായി വിശുദ്ധീകരിക്കുന്നവനായ ക്രിസ്തു അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:

12“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”

13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.

14അതുകൊണ്ട് മാംസരക്തങ്ങളോടു കൂടിയ മക്കളെപ്പോലെ, ക്രിസ്തുവും മാംസരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ

15തന്റെ മരണത്താൽ നിർവീര്യനാക്കി, ജീവകാലത്തുടനീളം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

16എങ്കിലും തീർച്ചയായും ദൂതന്മാരെ സഹായിപ്പാനല്ല അബ്രഹാമിന്റെ സന്തതികളെ സഹായിപ്പാനത്രേ ക്രിസ്തു വന്നതു.

17അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്റെ സഹോദരന്മാരോടു അനുരൂപപ്പെടേണ്ടത് ആവശ്യമായിരുന്നു.

18എന്തെന്നാൽ യേശുവും പരീക്ഷിക്കപ്പെടുകയും പീഡനങ്ങൾ സഹിക്കുകയും ചെയ്തതിനാൽ പരീക്ഷിക്കപ്പെടുന്നവരെ സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.



 <<  Hebrews 2 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran