Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Timothy 5 >> 

1പ്രായമായവരെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും

2പ്രായമായ സ്ത്രീകളെ മാതാവിനെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.

3യഥാർത്ഥവിധവമാരായിരിക്കുന്നവരെ മാനിക്ക.

4വല്ല വിധവയ്ക്കും മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.

5സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു.

6സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നേ മരിച്ചവൾ ആകുന്നു.

7അവർ കുറവില്ലത്തവരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്കുക.

8തനിക്കുള്ളവരോടും പ്രത്യേകിച്ചും സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞ അവിശ്വാസിയെക്കാൾ വഷളനായിരിക്കുന്നു.

9സൽപ്രവൃത്തികളാൽ അറിയപ്പെടുന്നവളും ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്തവളുമായ വിധവ

10മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.

11ഇളയ വിധവമാരെ ഒഴിവാക്കുക; അവർ ക്രിസ്തുവിനു വിരോധമായി ശാരീരിക അഭിലാഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും.

12ആദ്യ സമർപ്പണം തള്ളിക്കളയുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ടു.

13അത്രയുമല്ല അവർ വീടുതോറും നടക്കുവാനും അലസരായിരിക്കുവാനും ശീലിക്കും; അപവാദികളും അലസരും മാത്രമല്ല പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കുകയും ചെയ്യും.

14ആകയാൽ യുവതികൾ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു.

15ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.

16ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു സഹായം ചെയ്യട്ടെ; സഭയ്ക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു സഹായംചെയ്യവാനുണ്ടല്ലോ!

17നന്നായി നയിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി പരിഗണിക്കുക.

18മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.

19രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ കുറ്റാരോപണം ഉന്നയിക്കരുതു.

20പാപം ചെയ്യുന്നവരെ, ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.

21നീ പക്ഷപാതപരമായോ മുൻവിധിയോടുകൂടെയോ ഒന്നും ചെയ്യാതെ ഈ നിയമങ്ങളെ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.

22യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെച്ച് ശുശ്രൂഷയ്ക്കായി വേർതിരിക്കരുത്; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നേ നിർമ്മലനായി കാത്തുകൊൾക.

23മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ ദഹനക്കുറവും കൂടെക്കൂടെയുള്ള ക്ഷീണവും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.

24ചില മനുഷ്യരുടെ പാപങ്ങൾ ന്യായവിധിക്കുമുമ്പെ തന്നേ പ്രകടമായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.

25സൽപ്രവൃത്തികളും അങ്ങനെതന്നെ പ്രകടമാകുന്നു; പ്രകടമാകാത്തവയും മറഞ്ഞിരിക്കയില്ല.



 <<  1 Timothy 5 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran