Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 16 >> 

1വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധനശേഖരണത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.

2ഞാൻ വന്നശേഷം മാത്രം ശേഖരണം ഉണ്ടാകാതിരിക്കേണ്ടതിന് ആഴ്ചയുടെ ഒന്നാം ദിവസം നിങ്ങളിൽ ഓരോരുത്തൻ തനിക്ക് കഴിവുള്ളത് ശേഖരിച്ച് വെച്ചുകൊള്ളേണം.

3ഞാൻ എത്തിയശേഷം നിങ്ങളുടെ ധനം യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾക്ക് സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയയ്ക്കും.

4ഞാനും പോകുവാൻ തക്കവണ്ണം അത് യോഗ്യമായിരുന്നാൽ അവർക്ക് എന്നോടുകൂടെ പോരാം.

5ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്.

6ഞാൻ പോകുന്നേടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; തണുപ്പുകാലംകൂടെ കഴിക്കുമായിരിക്കും.

7കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നത്.

8എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.

9എനിക്ക് വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്.

10തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.

11ആരും അവനെ തിരസ്ക്കരിക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ട് എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.

12സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്ന് ഞാൻ അവനോട് വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന് ഒട്ടും താല്പര്യമില്ല; അവസരം കിട്ടിയാൽ അവൻ വരും.

13ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.

14നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‌വിൻ.

15സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

16ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

17സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്ക് സന്തോഷമായി. നിങ്ങളുടെ ഭാഗത്ത് കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു.

18അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.

19ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.

20സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‌വിൻ.

21പൌലൊസ് എന്ന ഞാൻ എന്റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു.

22കർത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു.

23കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

24നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.



 <<  1 Corinthians 16 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran